മകന് പ്രായപൂര്‍ത്തിയായത് ഇപ്പോഴല്ല; ആരോപണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം

മകനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നും പെട്ടെന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

മകന്‍ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിംഗാണ് തന്റെ മൗനങ്ങള്‍ക്ക് പിന്നിലെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍ദോ എബ്രാഹം എം.എല്‍.എയെ പൊലീസ് മര്‍ദ്ദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.