ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് നൽകിയ കത്ത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് കമൽ

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലനു കത്ത് നൽകിയ വിവാദത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് കമൽ സമ്മതിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അക്കാദമി ചെയര്‍മാന്‍ മന്ത്രിയ്ക്ക് കത്ത് കൈമാറിയത് സെക്രട്ടറി അറിയാതെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ സെക്രട്ടറി എതിര്‍ത്തിരുന്നു. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് പോകേണ്ടതിനു പകരമാണ് ചെയര്‍മാനായ കമൽ കത്ത് കൈമാറിയത്.

മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനാണെന്നും കമൽ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും” എന്നാണു മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ കമൽ എഴുതിയത്.

അതേസമയം, കത്തിലെ ഉള്ളടക്കം മൂലം മന്ത്രി ഫയൽ തള്ളിയെന്നു മന്ത്രി ബാലന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.‘അത്തരം പരിഗണന അനുസരിച്ചല്ല ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്’ എന്നു ചൂണ്ടിക്കാട്ടി നിർദേശം നിരസിക്കുകയായിരുന്നുവെന്നു പിണറായി വിജയൻ പറഞ്ഞു.