ജീവനക്കാരുടെ അശ്രദ്ധയില്‍ കോവിഡ് രോഗി മരിച്ചെന്ന് ശബ്ദസന്ദേശം; എറണാകുളം മെഡിക്കല്‍ കോളജ് നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിൽ ജീവനക്കാരുടെ ചികിത്സ പിഴവ് മൂലം കോവിഡ് രോഗികൾ മരിക്കാനിടയായെന്ന വെളിപ്പെടുത്തലിൽ നടപടി സ്വീകരിച്ച് സർക്കാർ. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രോഗികള്‍ക്കുള്ള ചികില്‍സയില്‍ ഗുരുതര വീഴ്ചയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.

സംഭവം വിവാദമായതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.