കഠിനംകുളം കൂട്ടബലാത്സം​ഗ കേസ്; യുവതിയുടെ ഭർത്താവടക്കം ഏഴ് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.

അഞ്ച് വയസ്സുള്ള കുട്ടിക്ക് മുന്നിൽ വച്ചാണ് അതിക്രമം നടത്തിയത്. അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും.

യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുക. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു ഭർത്താവും സുഹ‍ൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികിൽ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.

ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. പോത്തന്‍കോടുള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനു ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം.

Read more

നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭര്‍ത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ക്രൂര പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.