സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു, കോവിഡ് മരണം കുറച്ചു കാട്ടാൻ വ്യഗ്രത കാണിക്കുന്നു; കെ.സുധാകരൻ

കോവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐ സി എം ആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദത്തിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് സുധാകരൻ പ്രതികരിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്നും സുധാകരൻ ആരോപിച്ചു. കോവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കേരളത്തില്‍ കോവിഡ് മരണം രേഖപ്പെടുത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നത്. ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യസംഘടനയോ നിര്‍ദേശിക്കുന്നില്ല. കോവിഡിന്റെ അനന്തര ഫലമായി ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ വന്ന് പിന്നീട് ഇവര്‍ മരിച്ചാലും കോവിഡ് മരണമായി പരിഗണിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും സുധാകരൻ പറഞ്ഞു.

Read more

കോവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂ. കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദൃതഗതിയിലുള്ള നടപടി സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.