സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല; ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കെ സുധാകരൻ

കെപിസിസി രാഷ്ട്രീയകകാര്യസമിതിയില്‍ നിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധാരന്റെ രാജിയിൽ പ്രതികരണവുമായി പാർട്ടി അധ്യക്ഷൻ കെ സുധാകരൻ.  സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ല.  അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.

വിഎം സുധാരന്റെ രാജിക്കത്ത്  ഇന്നലെ വൈകുന്നേരം ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്ന് മാത്രമാണ് സുധീരന്‍ പറഞ്ഞത്. സുധീരന്റെ രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്നും അറിയില്ലെന്നും സുധാകരൻ പറഞ്ഞു.

ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസ്സംഘടനാകാര്യം രണ്ട് തവണ സുധീരനുമായി ചർച്ച നടത്തിയിട്ടുണ്ട്. സുധീരന്റെ വീട്ടില്‍ പോയാണ് അദ്ദേഹവുമായി ചർച്ച നടത്തിയത്. മുല്ലപ്പള്ളിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. താഴെത്തട്ടിലെ അണികള്‍ ഘടനാമാറ്റത്തെ നെഞ്ചേറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു.

Read more

അതേസമയം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. സുധീരന്റെ രാജി എന്തുകൊണ്ടെന്ന് അറിയില്ലെന്നും, അനാരോഗ്യമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും, അനുനയനീക്കം ആരംഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.  രാജിവെച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.