ഇടുക്കി മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; ഈ വര്‍ഷം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ഇടുക്കി ജില്ലയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയനവര്‍ഷം തന്നെ ക്ലാസ്സുകള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. 50 എംബിബിഎസ് സീറ്റുകള്‍ നേടിയെടുക്കാനുള്ള ഭൗതിക സാഹചര്യം കോളേജില്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കെ.കെ. ശൈലജയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ഉന്നതതല യോഗം ചേര്‍ന്നു. മേയ് 31നകം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടി ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ അധ്യായന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടുക്കി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. ഇതുവരെ രണ്ട് എം.സി.ഐ. ഇന്‍സ്‌പെഷനുകളാണ് നടന്നത്. 50 എം.ബി.ബി.എസ്. സീറ്റുകള്‍ നേടിയെടുക്കാനുള്ള ഭൗതിക സാഹര്യം ഒരുക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കൂടാതെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംബുലന്‍സിന്റെ കുറവ് പരിഹരിക്കുന്നതിന് ജോയിസ് ജോര്‍ജിന്റെ എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കും. അക്കാഡമിക് ബ്ലോക്കിന് അംഗീകാരം, റേഡിയേഷന്‍ വിഭാഗം ശക്തിപ്പെടുത്തല്‍, പാരിസ്ഥിതിക അനുമതി എന്നിവ ഉടന്‍ നേടിയെടുക്കും. മെഡിക്കല്‍ കോളേജിനാവശ്യമായ ഓരോ ഡിപ്പാര്‍ട്ടുമെന്റും സജ്ജീകരിച്ചു വരുന്നു. ഒന്നാം വര്‍ഷ എം.ബി.ബി.എസ്. കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്, സര്‍ജറി എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. രണ്ടാംവര്‍ഷ ക്ലാസിന് ആവശ്യമായ പത്തോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ സജ്ജീകരിച്ച് വരുന്നു.

ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, പൂര്‍ണസജ്ജമായ മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യു.കള്‍, കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം, ബ്ലഡ്ബാങ്ക്, വിപുലമായ ലബോറട്ടറി സംവിധാനം, ആധുനിക മോര്‍ച്ചറി എന്നിവ സജ്ജമാക്കി വരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, കുട്ടികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കി മെഡിക്കല്‍ കോളേജ് പൂട്ടിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട ഈ സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും ആയതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

Read more

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മതിയായ കിടക്കകള്‍ ഉള്ള ആശുപത്രി കെട്ടിടം പണിയുന്നതിന് 60.17 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 10.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നിര്‍വഹിച്ചു.