കെ റെയില്‍ വിരുദ്ധ പ്രചാരണവുമായി വീട്ടിലെത്തി; വി മുരളീധരന് നേരെ മുദ്രവാക്യം വിളിച്ച് സി.പി.എം കൗണ്‍സിലറുടെ കുടുംബം

തിരുവനന്തപുരത്ത് കെ റെയില്‍ പദ്ധതിക്കെതിരെ പ്രചാരണവുമായി എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് നേരെ പ്രതിഷേധം ഉയര്‍ത്തി സി.പി.എം കൗണ്‍സിലറുടെ കുടുംബാംഗങ്ങള്‍. കഴക്കൂട്ടത്തുള്ള വീട്ടില്‍ പ്രചാരണത്തിന് കയറിയപ്പോഴാണ് വീട്ടുകാര്‍ കെ റെയില്‍ അനുകൂല മുദ്യാവാക്യം ഉയര്‍ത്തിയത്. കഴക്കൂട്ടം കൗണ്‍സിലര്‍ എല്‍.എസ്. കവിതയുടെ വീട്ടിലായിരുന്നു കേന്ദ്രമന്ത്രി കയറിയത്.

വീട്ടുകാര്‍ കെ റെയിലിനായി ഭൂമി വിട്ട് നല്‍കുമെന്ന് അറിയിച്ചു. പിണറായി വിജയന്‍ സിന്ദാബാദെന്നും അവര്‍ മുദ്രാവാക്യം വിളിച്ചു.കെ റെയില്‍ പദ്ധതി നാടിന് ആവശ്യമാണ്. ബി.ജെ.പിക്കെതിരെയും പ്രതിഷേധ മുദ്രാവാക്യം വിളി ഉയര്‍ന്നു. വി. മുരളീധരന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. ഇതോടെ കേന്ദ്രമന്ത്രിയും സംഘവും മടങ്ങുകയായിരുന്നു.

കെ റെയില്‍ വിരുദ്ധ ‘പ്രതിരോധ യാത്ര’യുടെ ഭാഗമായാണ് കേന്ദ്ര മന്ത്രി ഉള്‍പ്പടെയുള്ള സംഘം ഇന്ന് കഴക്കൂട്ടത്ത് പ്രചാരണം നടത്തിയത്. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാനാണ് പരിപാടി സംഘടിപ്പിച്ചത്.

അതേസമയം സിപിഎം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്ന് വി മുരളീധരന്‍ പറഞ്ഞു. അവര്‍ക്ക് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും, മറ്റാരും ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.