ഡോക്ടര്‍മാരുടെ സമരം തുടരുന്നു; കര്‍ശന താക്കീതുമായി ആരോഗ്യമന്ത്രി

പണിമുടക്ക് നടത്തുന്ന ഡോക്ടമാര്‍ക്ക് കര്‍ശന താക്കീതുമായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം അവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ ജീവന്‍വച്ചാണ് പന്താടുന്നതെന്ന് ചുണ്ടിക്കാട്ടിയ അവര്‍, ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണമെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ മെഡിക്കല്‍ കോളെജുകളിലെ ഡോകടര്‍മാരുടെ പണിമുടക്ക് തുടരുകയാണ്. ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ആവാത്തതിനെ തുടര്‍ന്നാണ് സമരം തുടരുന്നതെന്ന് ഡോകര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത കെഎംജെഎസി പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനങ്ങളില്‍ നിന്നും നീക്കി. പുതിയ നേതൃത്വത്തിന്റെ കീഴില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമരക്കാരുടെ പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാരുടെ സമരം തുടങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.