റോയിയുടെ കൂട്ടുകാരന്റെ മരണത്തിലും ദുരൂഹത; ബിച്ചുണ്ണി മരിച്ചത് രാത്രിഭക്ഷണം കഴിച്ച ശേഷമെന്ന് ബന്ധുക്കള്‍

കൂട്ടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലെടുത്ത ജോളിക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സുഹൃത്തിന്റെ മരണത്തിലും ദുരൂഹതയെന്ന് നാട്ടുകാര്‍ പറയുന്നു.

റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച സുഹൃത്ത് ബിച്ചുണ്ണി ദുരൂഹ സാഹചര്യത്തിലാണ് മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ബിച്ചുണ്ണിയുടെയും മരണം. നേരത്തേ റോയിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്ന് റോയിയുടെ മാതൃസഹോദരനും ഇരകളില്‍ നാലാമനായി മരിച്ച മാത്യുവും പറഞ്ഞിരുന്നു. പിന്നാലെയാണ് മാത്യുവും മരിച്ചത്.