ജിതിന്‍ നിരപരാധി, വിട്ടയച്ചില്ലങ്കില്‍ മാര്‍ച്ച് നടത്തും: കെ. സുധാകരന്‍

എ കെ ജി സെന്ററില്‍ ബോംബെറിഞ്ഞ കേസില്‍ അറസ്്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ബോംബെറിഞ്ഞുവെന്നത് ശുദ്ധ നുണയാണ്. പടക്കമെറിഞ്ഞത് പ്രാദേശിക സി പി എം നേതാവിന്റെ ആളുകളാണ് എന്ന് നേരത്തെ വ്യക്തമായതാണ്. കോണ്‍ഗ്രസിനേതായാലും എ കെ ജി സെന്ററില്‍ പടക്കമെറിയേണ്ട കാര്യമില്ല. ജിതിനെ വിട്ടയച്ചില്ലങ്കില്‍ നാളെ മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.

പൊലീസ് ചോദ്യം ചെയ്യുന്ന സമയത്ത് ചോക്‌ളേറ്റ് പോലുള്ള എന്തോ കൊടുത്ത് ജിതിന്റെ ബോധ മനസിനെ മയക്കിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ തലക്കകത്തെന്താണെന്ന് അറിയില്ല. ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് അവന്റെ ബോധമനസ്സിനെ മയക്കി അവന്‍ വായില്‍ തോന്നിയതെന്തോ പറയുകയാണ്. ഇന്ന് കസ്റ്റഡിയിലെടുത്ത ജിതിനും ചോക്ലേറ്റ് കൊടുത്തു എന്നാണ് വിവരം. പൊലീസിന്റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്ററല്ല, അതിനപ്പുറത്തെ സെന്റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും സുധാകരന്‍ പറഞ്ഞു.

കേസില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ടായിരുന്നെങ്കില്‍ ഇത്രയും നാള്‍ കാത്ത് നിന്നത് എന്തിനാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും ഭാവനയില്‍ പ്രതി ചേര്‍ക്കാന്‍ നേരത്തെയും ശ്രമമുണ്ടായി. രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് കേരളം നല്‍കുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പില്‍, കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസും വിശദീകരിച്ചു. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇപ്പോള്‍ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബല്‍റാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യതയില്‍ ഇടതു മുന്നണി അസ്വസ്ഥരാണെന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അറസ്റ്റെന്നും ബല്‍റാം പറഞ്ഞു.