ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിക്കാനെത്തിയ പൊലീസിനെ വിദ്യാര്‍ഥികള്‍ തടഞ്ഞു

ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിക്കാന്‍ പൊലീസ് നീക്കം. കോടതി ഉത്തരവിനെ തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജിലെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ജിഷ്ണു പ്രണോയി എന്ന എന്‍ജീനിയറിങ് വിദ്യാര്‍ഥിയുടെ ജീവത്യാഗത്തിന് ഒരു വയസ്സ് തികഞ്ഞ സമയത്താണ് പൊലീസ് നീക്കമുണ്ടായിരിക്കുന്നത്.

ജിഷ്ണുക്കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരളത്തിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജിയില്‍ ഇതാദ്യമായാണ് സിബിഐ അഭിഭാഷകന്‍ ഹാജരായത്. ഇതുവരെ കേരളത്തിന്റെ വിജ്ഞാപനം ലഭിച്ചില്ല. അക്കാരണം കൊണ്ടുതന്നെ അന്വേഷണം ഏറ്റെടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സിബിഐ പറഞ്ഞിരുന്നു. എന്നാല്‍ , സിബിഐ വാദത്തെ സംസ്ഥാനസര്‍ക്കാര്‍ നിഷേധിച്ചിരുന്നു.