ജിഷാ കൊലക്കേസിലെ നിഷയുടെ വെളിപ്പെടുത്തല്‍, അവരുടെ തോന്നല്‍ മാത്രമെന്ന് പൊലീസ് 'അത്തരത്തിലൊരു കൊലപാതകം പെരുമ്പാവൂരില്‍ നടന്നിട്ടില്ല'

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷിക്കാതെ പോയ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ത്തിയത് മുന്‍ആക്ഷന്‍ കൗണ്‍സില്‍ അംഗമായ നിഷയായിരുന്നു. പെരുമ്പാവൂരിലെ ഒരു പാറമടയില്‍ നടന്ന കൊലപാതകത്തില്‍ ജിഷ ദൃക്‌സാക്ഷിയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ടാണ് ജിഷയുടെ കൊലപാതകമെന്നുമായിരുന്നു നിഷയുടെ ആരോപണം.

ഇതിന് പൊലീസ് നല്‍കിയ മറുപടി ഇങ്ങനെയാണെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

“്‌നിഷ പത്രസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം അവരുടെ സംശയങ്ങളും മിഥ്യാധാരണകളുമാണ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ചില സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് ശക്തിപകരാനായി മെനയുന്ന കഥകളാണ് ഇവയെല്ലാം. നിഷ പറയുന്നത് പോലെ പാറമടയിലോ നിഷയുടെ വീടിന് സമീപപ്രദേശങ്ങളിലോ അത്തരത്തിലൊരു കൊലപാതകം നടന്നിട്ടില്ല. പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്ത ഇത്തരം പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെ ഉപകാരപ്പെടു.”

Read more

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അമ്മ രാജേശ്വരിക്കും അമ്മായിക്കും അറിയാമെന്നും പൊലീസ് ഇവരെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്നും നിഷ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഊര്‍ജസ്വലമാക്കണമെന്നും അമീറുലിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ കണ്ടെത്തണമെന്നും ആവശ്യപ്പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ മുന്‍ ഭാരവാഹിയായിരുന്നു നിഷ.