മന്ത്രി ജലീലിന്റെ പ്രസ്താവന സത്യാപ്രതിജ്ഞാ ലംഘനം; ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് രമേശ് ചെന്നിത്തല

മാര്‍ക്ക് ദാന വിവാദം കൊഴുക്കുമ്പോള്‍ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിന് മറുപടിയായി മനുഷ്യത്വം മാത്രമാണ് താന്‍ പരിഗണിക്കുന്നതെന്നും അത് മഹാ അപരാധമോ ചട്ടത്തിന് വിരുദ്ധമോ ആണെങ്കില്‍ പോലും ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ തനിക്ക് മടിയില്ല എന്നും മന്ത്രി പറഞ്ഞിരുന്നു.

നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യമാണെന്നും സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അത് കേമത്തരമായി വിളിച്ചു പറഞ്ഞു നടക്കുകയും ചെയ്യുകയാണ് മന്ത്രി. തെറ്റു ചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും അത് ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയുമാണ് മന്ത്രി ചെയ്യുന്നത്. ഇത് അനുവദിക്കാന്‍ കഴിയുന്ന കാര്യമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.