ജലീലിന്റെ പരാതി: സ്വപ്‌നയ്ക്കും പി.സി ജോര്‍ജിനും എതിരെ കേസെടുത്തു

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം വന്നതിന് പിന്നാലെയാണിത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സ്വപ്നയ്ക്ക് പുറമേ പിസി ജോ‍ര്‍ജിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നുണപ്രചാരണത്തിലൂടെ ഇടത് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. വലിയ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് ആരാണെന്ന് മാധ്യമങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനാണ് പരാതിയെന്നും ജലീല്‍ പറഞ്ഞിരുന്നു.