'എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്'; സുപ്രീം കോടതി വിധിക്കെതിരെ ജയറാം രമേശ്

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്.

സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിംഗ് കോംപ്ലക്സ് കേസിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

“തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവത്കരിച്ചു നല്‍കി. ആദര്‍ശ് ഹൗസിംഗ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്” – ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ 20-നകം മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ഫ്ളാറ്റുകള്‍ ഒഴിയില്ലെന്നും ഇറക്കി വിട്ടാല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് ഫ്ളാറ്റ് ഉടമകളുടെ നിലപാട്.