"അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ...": ജെയ്ക്കിനെ പരിഹസിച്ച് ടി. സിദ്ദിഖ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വെച്ച വാര്‍ത്തയ്ക്ക് പിന്നാലെ എസ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ജെയ്ക്കിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കിയാണ് ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

“നിങ്ങൾ വിമാനത്താവളം വില്‍ക്കുന്നെങ്കില്‍ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് പറഞ്ഞു” എന്നാണ് ജെയ്ക് പ്രസംഗിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടി. സിദ്ദിഖിന്റെ പരിഹാസക്കുറിപ്പ്.

ടി. സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില് ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര് ഒപ്പിട്ടത് വ്യക്തമാക്കി എയര്പോര്ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
“അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ…”

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചെന്ന് കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. 50 വര്‍ഷത്തേക്കാണ് അദാനിക്ക് കരാര്‍ നൽകിയിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ സംസ്ഥാന സർക്കാരിന്‍റെ കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്.