ഇരുപതു വര്‍ഷം നിഴല്‍ പോലെ നടന്ന ജഗദീഷും മാഷിനെ കൈവിട്ടു, ഞാനെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും, മാഷിന്റെ ചുവട് മാറ്റം വേദനിപ്പിക്കുന്നുവെന്നും മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്

കഴിഞ്ഞ ഇരുപത് വര്‍ഷം തോമസ് മാഷിന്റെ നിഴല്‍ പോലെ കൂടെ നടന്ന പി എ ജഗദീഷ് കുമാറും തോമസ്് മാഷിനെ കൈവിട്ടു. കെവി തോമസിന്റെ ഇടതു ബാന്ധവത്തിനെതിരെ കരളലയിക്കുന്ന ഭാഷയില്‍ കത്തെഴുതിയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ടി ബി ജഗദീഷ് കുമാര്‍ കെ വി തോമസിനോട് വിടപറഞ്ഞത്. കെ വി തോമസ് കേന്ദ്ര സംസ്ഥാന മന്ത്രിയും എം പിയുമായിരുന്നപ്പൊഴൊക്കെ ജഗദീഷ് ആയിരുന്നു പി എ. ഒരു കാലത്ത് എറണാകുളത്ത് കെ വി തോമസ് എന്നാല്‍ പി എ ജഗദീഷ് എന്നായിരുന്നു അര്‍ത്ഥം . കോണ്‍ഗ്രസ് വിടാനുള്ള കെ വി തോമസിന്റെ തിരുമാനം തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റില്ലന്നും ജഗദീഷ് കത്തില്‍ പറയുന്നു

കത്തിന്റെ പൂര്‍ണ്ണരൂപം

പ്രിയ തോമസ് മാഷേ, മനസ്സു വിങ്ങുന്ന വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്. ഇത്തരമൊരു സാഹചര്യം വേറൊരാള്‍ക്കും ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ…. ഇരുപതു വര്‍ഷത്തിലേറെ, അങ്ങയുടെ പേഴ്സണല്‍ അസിസ്ററന്റായി, നിഴലായി, അതിലുപരി ഒരു കുടുംബാംഗമായി, സത്യസന്ധമായാണ് ഞാന്‍ ജോലി ചെയ്തത്. അങ്ങ് എം.പി യായിരുന്നപ്പോഴും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും സംസ്ഥാന മന്ത്രിയായിരുന്നപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നുവല്ലോ. അങ്ങും കുടുംബവും നല്‍കിയ സ്നേഹവും വിശ്വാസവും എനിക്കെന്നും വിലമതിക്കാനാവാത്ത നിധിയാണ്. അതൊരിക്കലും ഞാന്‍ കളങ്കപ്പെടുത്തിയിട്ടില്ല. അതിനുള്ള അവസരം സൃഷ്ടിച്ചിട്ടുമില്ല.

വീക്ഷണം കൊച്ചി ലേഖകനായി ജോലി നോക്കുമ്പോള്‍, 2001ല്‍ ആണല്ലോ ഞാന്‍ അങ്ങേയോടൊപ്പം ചേരുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത വീക്ഷണം പുലര്‍ത്തിയിരുന്ന എന്നെ ഉള്‍കൊള്ളാനും കൂടെയിരുത്താനും കാണിച്ച ഹൃദയവിശാലതക്ക് മുന്നില്‍ നമിക്കാതെ വയ്യ. പല പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അങ്ങ് അതൊന്നും കാര്യമാക്കാതെ എന്നെ ചേര്‍ത്തുനിര്‍ത്തി. അക്കാലത്ത് പലരോടും അങ്ങ് തമാശയായി പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു: ‘ജഗദീഷ് എ ഗ്രൂപ്പാ, പി.ടി.യുടെ ആളാ’ എന്നൊക്കെ. മാഷ് പറഞ്ഞത് നൂറു ശതമാനവും നേരു തന്നെയായിരുന്നു. അങ്ങേയുടെ ഒപ്പം ജോലി ചെയ്യുമ്പോഴും, ഞാന്‍ നേതാവായി കണ്ടതും ആരാധിച്ചതും പി.ടി. തോമസിനെയായിരുന്നു. അദ്ദേഹത്തിന് കീഴില്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. ഭാരവാഹിയായിരുന്നു.

കെ.എസ്.പി. നേതാവായിരുന്ന മത്തായി മാഞ്ഞൂരാന്റെ ശിഷ്യന്‍മാര്‍ക്ക് മത്തായി എന്നും ആരാധനയും അഭിമാനവുമായിരുന്നുവല്ലോ. അതു പോലെയായിരുന്നു പി.ടി യും. എനിക്ക് മാത്രമല്ല, ഞാനുള്‍പ്പെട്ട അന്നത്തെ കെ.എസ്.യു.ക്കാര്‍ക്ക്. അങ്ങ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എം പാളയത്തില്‍ എത്തിയിരിക്കുകയാണല്ലോ. അങ്ങക്ക് യാത്രാഭിവാദ്യം നേരാന്‍ എനിക്കാവില്ല, അത്ര കണ്ട് അങ്ങയെ മാനസികമായും രാഷ്ട്രീയമായും ദ്രോഹിച്ച വരുടെ കൂടാരത്തിലേക്കാണ് പോകുന്നത്.

അങ്ങയെ ഫ്രഞ്ച് ചാരന്‍ എന്നും തിരുത തോമയെന്നും വിളിച്ച് സി.പി.എമ്മുകാര്‍ കൊച്ചി നഗരത്തിലൂടെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ കാഴ്ചകള്‍ മനസ്സില്‍ നിന്ന് മായുന്നില്ല. ഫ്രഞ്ച് ചാരക്കേസില്‍ അങ്ങ് 35 കോടി രൂപ കോഴ കൈപ്പററിയെന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചത് സി പി എമ്മിന്റെ സമുന്നത നേതാവ് തന്നെയായിരുന്നു എന്ന കാര്യം മറക്കാനാവുന്നില്ല. അങ്ങയെപ്പോലെ ക്ഷമയും പൊറുക്കാന്‍ മനസുമുള്ള മറ്റൊരാളെ ഞാന്‍ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. അതു കൊണ്ടാവാം മല്‍സരിച്ച എട്ടു തിരഞ്ഞെടുപ്പുകളിലും എതിരിട്ട അവരുമായി ഈ ജീവിത സായാഹ്നത്തില്‍ സന്ധി ചെയ്യാന്‍ കഴിയുന്നത്. അരനൂറ്റാണ്ട് കാലം ജീവന് തുല്യം സ്നേഹിച്ച് വളര്‍ത്തിയ പ്രസ്ഥാനത്തില്‍ നിന്ന് വിട പറയാന്‍ എങ്ങനെ കഴിയുന്നു? അത്രയും പാരമ്പര്യവും പകിട്ടും പിന്‍ബലവുമില്ലാത്ത എനിക്കത് ചിന്തിക്കാന്‍ പോലുമാവുന്നില്ല. പുതിയ സഖാക്കള്‍ സ്ഥാനമാനങ്ങള്‍ പലതും തരും. പക്ഷെ, കോണ്‍ഗ്രസ് അങ്ങക്ക് നല്‍കിയതിലേറെ അവര്‍ക്ക് നല്‍കാനാവുമോ? അങ്ങയോടൊപ്പം ചേര്‍ന്നുനിന്നാല്‍ എനിക്കും ഒരു തൊഴില്‍ കിട്ടുമായിരിക്കും. പിറന്ന് വീണത് ഈ പ്രസ്ഥാനത്തിലാണ്. പിച്ചവെച്ചു നടത്തിച്ച് വളര്‍ത്തി വലുതാക്കിയവരെ ഒറ്റശ്വാസത്തില്‍ തള്ളാന്‍ എനിക്ക് പ്രയാസമുണ്ട്. കോണ്‍ഗ്രസ് വിടാന്‍ അങ്ങ് പറഞ്ഞ കാരണം ‘വികസനം’ ആണ്.

ഗോശ്രീ പാലം നിര്‍മ്മിക്കുന്നത് കെ.കരുണാകരനും മക്കളും തോമസ് മാഷും കുറെ സ്ഥലം അവിടെ വാങ്ങിക്കൂട്ടിയത് മുതലാക്കാനാണ് എന്ന് പറഞ്ഞു നടന്നത് മാര്‍ക്ള്‍സിററുകാരായിരുന്നു. നെടുമ്പാശ്ശേരിയില്‍ കുറെ വയല്‍ മാഷിനുണ്ട് അത് ഏറ്റെടുപ്പിക്കാനാണ് വിമാനത്താവളം എന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ സി.പി.എം നേതാക്കള്‍ നടത്തിയ പത്രസമ്മേളനം ഞാന്‍ കേട്ടിട്ടുണ്ട്. കൊച്ചിയിലെ സമുന്നതനായ നേതാവ് നടത്തിയ ആ പത്രസമ്മേളനം മാഷ് മറവിക്ക് വിട്ടു കൊടുത്തോ ? അങ്ങനെ പലതും.2019 ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതാണോ മാഷ് പാര്‍ട്ടി വിടാനുള്ള കാരണം . 1984 ല്‍ സേവ്യര്‍ അറക്കലിന് കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചില്ലേ ? താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ പാളയത്തിലെത്തി,1996 ല്‍ അങ്ങയെ തോല്‍പ്പിച്ചില്ലേ ? അറക്കലിന്റെ വഴിയല്ല നമ്മുടേത്, അതല്ല നമ്മുടെ രീതി. കോണ്‍ഗ്രസ് സംസ്‌കാരവും ചിന്തയുമുള്ള അങ്ങക്ക് പുതിയ മേച്ചില്‍പ്പുറം വീര്‍പ്പുമുട്ടലുണ്ടാക്കും. തീര്‍ച്ച.

പിണറായി വിജയനെ അങ്ങ് വളരെയേറെ പുകഴ്ത്തുന്നതു കേട്ടു. പാര്‍ലമെന്റില്‍ അങ്ങ് കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാനിയമം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് പറഞ്ഞത് പിണറായിയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: സംസ്ഥാനത്ത് നിന്നുള്ള ഒരു കേന്ദ്ര മന്ത്രി വെച്ച പാരയാണ് കേരളീയര്‍ അനുഭവിക്കുന്നത്. അങ്ങ് കോണ്‍ഗ്രസ് വിട്ടതില്‍ വേദനിക്കുന്നവര്‍ ഒട്ടേറെയാണ്. അതില്‍ ഒന്നാം സ്ഥാനത്ത് ഞാന്‍ തന്നെ. സ്ഥാനങ്ങളോ അംഗീകാരമോ അല്ല, നമ്മളെ എല്ലാം ഒന്നിച്ചു നിര്‍ത്തുന്ന സംസ്‌ക്കാരവും ഊര്‍ജമാണ് കോണ്‍ഗ്രസ്. കെ. കരുണാകരന്‍ ഡി. ഐ. സി ഉണ്ടാക്കി കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചപ്പോഴും മാഷ് അണുവിടപോലും മാറിച്ചിന്തിച്ചില്ല. അദ്ദേഹം പിണറായിയുമായി അനൗദ്യോഗികമായി സീററു ചര്‍ച്ചകള്‍ വരെ നടത്തിയപ്പോഴും, കരുണാകരന്റെ കൈപിടിച്ച് രാഷ്ട്രീയത്തില്‍ വളര്‍ന്ന അങ്ങ് ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്സില്‍.അന്ന് ഉയര്‍ത്തി പിടിച്ച ആ സംസ്‌കാരം കൈവിട്ടു പോയോ? വിഴിഞ്ഞം തുറമുഖ വികസനം സംബന്ധിച്ച് ഗുജറാത്ത് വ്യവസായി അദാനിയുമായി സംസാരിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ അങ്ങയെ വിളിച്ചത് ദല്ലാള്‍ എന്നാണ്. കൊച്ചി മെട്രോ പേരില്‍ അങ്ങയെ പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്തത് ആരായിരുന്നു. പച്ചാളം പാലത്തിന്റെ പേരില്‍ അങ്ങയെ പഴിച്ച സി.പി.എം നേതാക്കള്‍ കഴിഞ്ഞ ദിവസം തൊട്ടടുത്തുണ്ടായിരുന്നുവല്ലോ.

2001മുതലുള്ള എല്ലാ തിരഞ്ഞെടുപ്പിന്റെയും അണിയറയില്‍ ഞാനുണ്ടായിരുന്നു. എത്രയോ സ്ഥലങ്ങളില്‍ അങ്ങയുടെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രകള്‍ സി.പി.എമ്മുകാര്‍ തടഞ്ഞിരിക്കുന്നു. കോണ്‍ഗ്രസുകാരന്‍ എന്നതിലുപരി സി.പി.എം നേതാക്കള്‍ക്ക് അങ്ങയോട് വ്യക്തി വിരോധം തന്നെയുണ്ടായിരുന്നു. അതൊരു വസ്തുതയാണ്. ഇപ്പോള്‍ എല്ലാം അങ്ങ് സൌകര്യപൂര്‍വം മറക്കുന്നു. ശോഭനാ ജോര്‍ജ്ജ് ഉള്‍പ്പെട്ട വ്യാജരേഖക്കേസില്‍ അങ്ങയെ പ്രതിക്കൂട്ടിലാക്കി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. അതേപ്പററി ഒന്നും അറിയാതിരുന്ന മാഷ് സഭയിലിരുന്ന് പരിഭ്രാന്തനായത് എന്റെ കണ്‍ മുന്നിലുണ്ട്.

അന്ന് മുഖ്യമന്ത്രി ആന്റണി കൂടെച്ചേര്‍ത്ത് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ആന്റ്ണിക്ക് അറിയാമായിരുന്നു അങ്ങ് നിരപരാധിയാണെന്ന്. പ്രമേയം അവതരിപ്പിച്ച കോടിയേരി ഫ്രഞ്ച് കേസ്സും, മഴനൃത്തവുമൊക്കെ അങ്ങയുടെ തലയില്‍ വച്ചു കെട്ടി. അങ്ങയെ വ്യക്തിപരമായും ആക്രമിച്ചു. എന്നിട്ടും അങ്ങ് അങ്ങോട്ട് പോയി, രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ ഇനിയും പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ടില്ലെന്ന് വിശ്വാസിക്കാന്‍ ആണ് എനിക്കാഗ്രഹം. അങ്ങനെയുള്ളവര്‍ ഉണ്ടാവാം. ആ ഗണത്തിലല്ല നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍. അങ്ങയോടൊപ്പം ജോലിചെയ്ത കാലത്തെ ഒരുപിടി നല്ല ഓര്‍മ്മകളുണ്ട്. രാഷ്ട്രീയാന്തപ്പുരങ്ങളില്‍ പല കാഴ്ചകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതെല്ലാം ഒരിക്കല്‍ ഈ മണ്ണില്‍ അലിഞ്ഞ് ചേരും. ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. എനിക്ക് പ്രസ്ഥാനത്തോടുള്ള കൂറും വിശ്വാസവും വെളിപ്പെടുത്തേണ്ട സാഹചര്യത്തില്‍ ഇതേ വഴിയുള്ളു. സംശയത്തിന്റെ കണ്ണ് എനിക്കുനേരെ തിരിയരുതെന്ന് ആഗ്രഹമുണ്ട്. അതു കൊണ്ട് മാത്രം ഞാനിത് കുറിക്കുന്നു. കോണ്‍ഗ്രസുകാരനായതു കൊണ്ടാണ് അങ്ങ് എന്നെ ഉള്‍ക്കൊണ്ടത് എന്നെനിക്കറിയാം. കോണ്‍ഗ്രസുകാരനായി നിലകൊള്ളാന്‍ ഞാന്‍ ഇനിയും ആഗ്രഹിക്കുന്നു. എന്തെങ്കിലും ഒരു സ്ഥാനം നേടാനോ ആരുടെയെങ്കിലും താല്‍പ്പര്യത്തിലോ അല്ല ഈ കുറിപ്പ്. ഈ കുറിപ്പ് അങ്ങയേയോ കുടുംബത്തെയോ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു.എന്റെ സാഹചര്യം അങ്ങയ്ക്കും മനസ്സിലാവുമല്ലോ.സ്നേഹവും വ്യക്തി ബന്ധവും ഇനിയും നില നില്‍ക്കും

ആദരപൂര്‍വം, ടി.ബി.ജഗദീഷ് കുമാര്‍