'മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; പൗരത്വ നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്ന് പിണറായി വിജയൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ  ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും പിണറായി വിജയൻ പറ‍ഞ്ഞു.

നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിന് സാധിച്ചു. ഇത് കേരളത്തിന്റെ തനിമയുടെ ഭാഗമാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഒരു നാടിന് മാത്രമാണ് ഇത്തരമൊരു രീതി അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രക്ഷോഭങ്ങളുടെ കൂട്ടത്തിലുള്ള ഏറ്റവും ഉയര്‍ന്നനിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളും പങ്കെടുത്തുകൊണ്ടുള്ള മനുഷ്യ മഹാശൃഖല ഇപ്പോള്‍ അതിനുമപ്പുറം കടന്ന് ഭൂരിഭാഗം ജില്ലകളിലും മനുഷ്യ മതിലായി മാറി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ പ്രതിഷേധമുള്ള നമ്മുടെ രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നു. അതാണ് ഇന്നിവിടെ കണ്ടത്- അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കാനുള്ള നീക്കം എത്രമാത്രം പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് നാം കണ്ടു. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും യുവാക്കളും മഹാപണ്ഡിതന്മാരുമെല്ലാം പ്രക്ഷോഭത്തില്‍ അണിനിരന്നത് നാം കണ്ടു. കലാസാഹിത്യ രംഗത്തുള്ളവര്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. ലോകമാകെ ഈ നിലപാടിനെതിരെ രംഗത്ത് വന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദ് ചെയ്യുന്ന നിലയിലേക്കെത്തി. വിവിധ രാജ്യങ്ങള്‍ ഇത് തിരുത്തണം എന്ന് ആവശ്യപ്പെട്ടു.  ഐക്യരാഷ്ട്രസഭ പോലും അത്തരം അഭിപ്രായം രേഖപ്പെടുത്തുന്നു നിലയുണ്ടായി. ലോകമാകെ ഈ കാടത്തത്തിനെതിരെ രംഗത്ത് വന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമുക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുന്നതാണ്, നാടിന്റെ സൈ്വര്യതയെ അപകടപ്പെടുത്തുന്നതാണ്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്ന് നമ്മള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും അതൊന്നും കേരളത്തിന്റെ മണ്ണില്‍ നടക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. പക്ഷെ നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലവരും സന്നദ്ധരാകണം- മുഖ്യമന്ത്രി പറഞ്ഞു.