കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തമായി: കെ. സുധാകരന്‍

കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

കേരള സര്‍ക്കാരിന് സമാന്തരമായി മാഫിയ സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചില ഭാഗങ്ങള്‍. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണവും സ്വീകാര്യമല്ല.

അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാന്‍ തയ്യാറുകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളം കാണും. മുഖ്യമന്ത്രിയും എഡിജിപിമാരും ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പ്രഹസന അന്വേഷണത്തില്‍ ഒരിക്കലും സത്യം പുറത്തവരില്ല. ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും അതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിന്റെ പേര് ഇടനിലക്കാരന്‍ വെളിപ്പെടുത്തകയും ചെയ്യുന്നുണ്ട്.

Read more

ഈ വെളിപ്പെടുത്തല്‍ അതീവഗൗരവതരമാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശയാത്രകള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഈ വെളിപ്പെടുത്തലിനെ ലഘൂകരിച്ച് കാണാന്‍ സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത് പോലെ തന്നെ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് കള്ളപ്പണ ഇടപാടും. അത് സംബന്ധമായ കാര്യങ്ങളും ശബ്ദരേഖയിലൂടെ പുറത്ത് വന്നു. സാധാരണ ബ്രോക്കര്‍ മാത്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാജ് കിരണിന് എങ്ങനെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം ഉണ്ടായതെന്നും സുധാകരന്‍ ചോദിച്ചു.