മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തം: വി. മുരളീധരൻ

കര്‍ഷകരെ സഹായിക്കാനല്ല മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ. വിവാദമായ മരംമുറി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി വയനാട്ടിലെ മുട്ടില്‍ മുരളീധരൻ സന്ദർശിച്ചിരുന്നു. ദേശീയ ജനാധിപത്യ സഖ്യം പ്രതിനിധി സംഘത്തിനൊപ്പമാണ് വി മുരളീധരൻ മുട്ടിൽ സന്ദർശിച്ചത്. കുമ്മനം രാജശേഖരൻ എം.ടി രമേശ്, സി.കെ ജാനു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ചൂഷണത്തിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നതെന്നും നൂറ്റാണ്ട് പഴക്കമുള്ള വന്‍മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടതെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായും വി മുരളീധരൻ പറഞ്ഞു. മുട്ടില്‍ മാതൃകയിൽ ഉള്ള മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ സര്‍ക്കാരിലെ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ സംഭവത്തില്‍ കൈകഴുകാന്‍ കഴിയില്ല. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹതയേറ്റുന്നുണ്ട്. മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണെന്നും വനം വകുപ്പോ പോലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളതെന്നും വി. മുരളീധരൻ പറഞ്ഞു.

വി.മുരളീധരന്റെ പ്രസ്താവന:

വയനാട്ടിലെ മുട്ടില്‍ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിന്‍റെ ചരിത്രത്തിലേറ്റവും വലിയ പരിസ്ഥിതി ചൂഷണത്തിലേക്കാണ്….
നൂറ്റാണ്ട് പഴക്കമുള്ള വന്‍മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു… കര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ ഇറക്കിയ ഉത്തരവു മൂലം കര്‍ഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടു…

പലരും കേസുകളില്‍ പ്രതിയാകുമെന്ന ആശങ്കയില്‍ കഴിയുകയാണ്…
കര്‍ഷകരെ സഹായിക്കാനല്ല , മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തം…. മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്… പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്… ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാന്‍ കൂട്ടുനിന്നത്.. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയോര ജില്ലകള്‍ മോചിതമാവും മുമ്പെയാണ് മരംമുറിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവിറങ്ങിയത്. നായനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേത്…
നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്…

ഷെഡ്യൂള്‍ ചെയ്ത മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നത് വ്യാപകകൊള്ളയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കേ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കില്ല… കഴിഞ്ഞ സര്‍ക്കാരിലെ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ സംഭവത്തില്‍ കൈകഴുകാന്‍ കഴിയില്ല… ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹതയേറ്റുന്നു… മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണ്… വനം വകുപ്പോ പോലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്… വനനശീകരണം, അഴിമതി, ഗൂഢാലോചന, വഞ്ചന ഇങ്ങനെ പലതലങ്ങളുണ്ട് ഈ കേസിന്…. സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണത്തിനേ ഇതിലേക്കെല്ലാം കടന്നു ചെല്ലാനാകൂ…