രാഹുല്‍ ഗാന്ധി ഉറങ്ങിയപ്പോള്‍ 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി'; സോഷ്യല്‍ മീഡിയയിലും പോരു കൊഴുപ്പിച്ച് ഇന്നസെന്റ്

ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്നെ സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വീണ്ടും വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാനാണ് ചാലക്കുടിയില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിനെ നേരിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചത് ഇടതു സ്വതന്ത്രനായിട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്റ് പ്രതികരിച്ചത്. ബെന്നി ബെഹന്നാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ചിത്രം തെളിഞ്ഞ ചാലക്കുടിയില്‍ അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് ഇന്നസെന്റും ഇടതുപക്ഷവും കാഴ്ച വെയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലും പ്രചാരണത്തില്‍ ഒട്ടും പിറകിലല്ല താനെന്ന് തെളിയിക്കുകയാണ് ഒരു ഫോട്ടോ പങ്കുവെച്ച് ഇന്നസെന്റ്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം. “ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി” എന്ന അടിക്കുറിപ്പോടെയാണ് ഇന്നസെന്റ് ഈ ചിത്രം പങ്കു വെച്ചത്. ചിത്രം പോസ്റ്റ് ചെയ്തതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് ലോക്‌സഭയിലേക്ക് ആദ്യ തവണ ജയിച്ചത്.