ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രറേറ്റിലേക്ക് പാകിസ്ഥാനിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം വന്നതായി റിപ്പോർട്ട്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാകിസ്ഥാനിൽ ഉപയോഗത്തിലുള്ള 82- ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45- നാണ് ഹിന്ദി, ഉറുദു ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കശ്മീരില്‍ നിന്ന് സൈന്യം പിന്മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.
കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും പാകിസ്ഥാനിൽ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.
Read more
നേരത്തെ കൊല്ലം കളക്ട്രേറ്റില്‍ ബോംബ് സ്‌ഫോടനം അടക്കം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ ഉള്‍പ്പടെ സഹായം തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷം നടത്തും.