കോലഞ്ചേരിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, വൃദ്ധയുടെ നില ഗുരുതരം

എറണാകുളം കോലഞ്ചേരിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതിയും സഹായിയായ സ്ത്രീയുമടക്കം മൂന്ന് പേർ അറസ്റ്റിൽ. കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയൽവാസി ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ആന്തരികാവയവങ്ങൾക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യറുടെ നേതൃത്വത്തിലാണ് കേസന്വേഷണം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയിൽ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവരുടെ വീട്ടിലെത്തിച്ച ശേഷമാണ് വയോധികക്ക് നേരെ ക്രൂര പീഡനം അരങ്ങേറിയത്.

പീഡനത്തെ തുടർന്ന് അവശയായ വൃദ്ധയെ ഓട്ടോറിക്ഷയിൽ ഓമന തന്നെയാണ് തിരികെ വീട്ടിലെത്തിച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു മക്കളോട് പറഞ്ഞത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മക്കളാണ് ഇവരെ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനം വ്യക്തമായത്. ശസ്ത്രക്രിയക്ക് ശേഷവും വൃദ്ധയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ആന്തരികാവയവങ്ങള്‍ക്കേറ്റ സാരമായ പരിക്കാണ് നില വഷളാക്കിയത്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിൽ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഏ.കെ.ബാലൻ ജില്ല കളക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.