ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ ഗവര്‍ണറെ ഭരണഘടനാപരമായും നിയമപരമായും നേരിടും; എം.വി ഗോവിന്ദന്‍

നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ അടക്കമുള്ളവ ഇന്നു നിയമ സഭ പാസ്സാക്കാനിരിക്കെയാണ് സി.പി.എം നിലപാട് കടുപ്പിച്ചത്.

ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലില്‍ ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്. ഭരണഘടനപരമായി പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഗവര്‍ണറെ വിമര്‍ശിക്കുന്നത്.

സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യമായി ഇടപെടുകയാണ്. തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്ന് നിയമസഭ പാസാക്കും. വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്ത് ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബില്ലും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.