സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു, പ്രതികാരം തന്റെ രീതിയല്ല: ഉമ്മൻചാണ്ടി

സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ​ഗണേഷ് കുമാറാണെന്ന കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഗണേഷിൻറെ ബന്ധുവുമായ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം പുറത്തുവരും, അത് എല്ലാവർക്കും അറിയാം എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാർ കേസിന്റെ അന്വേഷണത്തിനായി വലിയ സാമ്പത്തിക ബാദ്ധ്യത അന്ന് തന്നെ ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല, കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ. ബാലകൃഷ്ണ പിള്ളയുടെയും ​ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു. സരിതയെ കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് ശരണ്യ മനോജ് കുമാർ പറയുന്നത്. കൊല്ലം തലവൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് യോ​ഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.

അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരിയായ സരിത എസ് നായർ നിഷേധിച്ചു. അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെന്ന് സരിത പ്രതികരിച്ചു.