ചങ്ങല പൊട്ടിയ പട്ടിയെ പോലെ എന്ന് ഞാന്‍ എന്നെ കുറിച്ചും പറയാറുണ്ട്; തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു; കെ. സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ പട്ടിയെന്ന് വിളിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ചാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തെ തുടര്‍ന്ന് തന്നെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. ഇത് വെള്ളരിക്കാപ്പട്ടണം അല്ല. വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ എല്‍ഡിഎഫിന് പത്ത് വോട്ട് കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ മുഖ്യമന്ത്രിയെ അപമാനിച്ച കെ സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം.