വമ്പൻ തോൽവിയേക്കാൾ എൽ.ഡി.എഫിനെ അമ്പരപ്പിക്കുന്നത് യു.ഡി.എഫിന്റെ ഭൂരിപക്ഷം, ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലും യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം

കേരളത്തിൽ ഇക്കുറി യു ഡി എഫ് തിളക്കമാർന്ന വിജയം കൊയ്തപ്പോൾ സ്ഥാനാർത്ഥികൾ നേടിയ ഭൂരിപക്ഷവും ഏറെ ശ്രദ്ധേയമായി. ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഒരു ലക്ഷം വോട്ട് ഭേദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യു ഡി എഫ് സ്ഥാനാർത്ഥികൾ നേടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന റെക്കോഡ് ഇതിനകം രണ്ടു മണ്ഡലങ്ങളിൽ മറി കടന്നു കഴിഞ്ഞു. മലപ്പുറത്ത് ഇ. അഹമ്മദ് 2014ൽ നേടിയ ഭൂരിപക്ഷമായ 194,739 വോട്ടാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. വയനാട്, മലപ്പുറം എന്നീ മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഇതിനകം തന്നെ രണ്ടു ലക്ഷം മറി കടന്നു. വയനാട്ടിൽ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിനു മുകളിൽ പോകുമെന്ന സ്ഥിതിയുണ്ട്. കേരളത്തിൽ അതൊരു ചരിത്ര വിജയം തന്നെയായിരിക്കും.
ഇടുക്കിയിൽ ഡീൻ കുര്യാക്കോസും രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങിനെ നോക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിൽ ഭൂരിപക്ഷം രണ്ടു ലക്ഷമെന്ന മാന്ത്രിക സംഖ്യ മറി കടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമാണ്.

ഇടുക്കി, എറണാകുളം, ആലത്തൂർ, പൊന്നാനി, കൊല്ലം എന്നീ മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം വോട്ടിന് മുകളിലാണ്. ഇതും കേരളത്തിൽ നടാടെയാണ്. മലപ്പുറം മണ്ഡലത്തിലാണ് സാധാരണ ഒരു ലക്ഷം വോട്ടിന് മുകളിൽ ഭൂരിപക്ഷം പോകാറുള്ളത്. എന്നാൽ ഇക്കുറി യു ഡി എഫിന്റെ വൻ വിജയത്തിനൊപ്പം ഭൂരിപക്ഷവും അമ്പരപ്പിക്കുന്നതാണ്. ഇതാണ് കേരളത്തിലെ എൽ ഡി എഫ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. തോറ്റാലും നേരിയ മാർജിനിൽ ഉള്ള തോൽവി മാത്രമാണ് പലയിടത്തും കണക്കു കൂട്ടിയിരുന്നത്. അതുകൊണ്ട് തന്നെ എൽ ഡി എഫിന് സംഭവിച്ച വോട്ടു ചോർച്ച അവരുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.

കണ്ണൂർ, വടകര, കോഴിക്കോട്, തൃശൂർ, ചാലക്കുടി, കോട്ടയം എന്നീ മണ്ഡലങ്ങളിൽ ഭൂരിപക്ഷം 50,000ത്തിനു മുകളിലാണ്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന പല മണ്ഡലങ്ങളിലെയും യു ഡി എഫിന്റെ ഭൂരിപക്ഷമാണ് വിസ്മയിപ്പിക്കുന്നത്. എൽ ഡി എഫിന്റെ പ്രവർത്തങ്ങളിലെ ഗുരുതരമായ വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നത്.