നെഞ്ചില്‍ ആഞ്ഞു ചവിട്ടി,അടിയിൽ വാരിയെല്ല് പൊട്ടി; കുറ്റപത്രം പുറത്ത്

അട്ടപ്പാടി മധുക്കേസില്‍ കുറ്റപത്രം പുറത്ത്. മധുവിന് നേരിടേണ്ടി വന്നത് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ മധുവിന്റെ ഇടത് ഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. വടികൊണ്ടുള്ള അടിയിലാണ് വാരിയെല്ലിന് പൊട്ടിയത്.

ഒന്നാം പ്രതിയായ ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി എന്നും കുറ്റപത്രത്തില്‍ പറയുന്നു. ചവിട്ടേറ്റ് വീണപ്പോള്‍ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. ഹുസൈനും കേസിലെ മൂന്നാം പ്രതിയായ ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു.അതേ സമയം പൊലീസ് ജീപ്പില്‍ വെച്ചും മധു മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് കുടുംബം പറയുന്നത്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.