പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ജൂണ്‍ ഏഴിന് ഹര്‍ത്താല്‍

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിക്കൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധിക്കെതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജൂണ്‍ ഏഴിന് ഹര്‍ത്താല്‍. അരുവാപുലം, തണ്ണിത്തോട്, ചിറ്റാര്‍, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് പത്തനംതിട്ട ഡി സി സി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ സ്ഥിര നിര്‍മാണങ്ങള്‍ അനുവദിക്കരുത്. സംരക്ഷിത വനങ്ങളില്‍ നിലവിലെ പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കില്‍ അത് തുടരും. ദേശീയ വന്യമൃഗ സങ്കേതങ്ങളിലും, ദേശീയ പാര്‍ക്കുകളിലും ഖനനം പാടില്ലെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് നിര്‍ദേശങ്ങള്‍. പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ നിലനില്‍ക്കുന്ന നിര്‍മാണങ്ങളുടെ പട്ടിക തയാറാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായുള്ള നീക്കം.

അതേസമയം, പരിസ്ഥിതിലോല മേഖലയില്‍ സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ വനംമന്ത്രി യോഗം വിളിച്ചു. നാളെ കണ്ണൂരില്‍ ഉദ്യോഗസ്ഥരുമായി മന്ത്രി എ കെ ശശീന്ദ്രന്‍ യോഗം നടത്തും. വിഷയത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അഡ്വ.ജനറലുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.