തിരുവനന്തപുരത്ത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് തീപിടിച്ചു; ജീവനക്കാരന്‍ വെന്തുമരിച്ചു

തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ്വെയര്‍ കടയ്ക്ക് തീപിടിച്ച് കടയിലെ ജീവനക്കാരന്‍ വെന്തുമരിച്ചു. എ.എന്‍ പെയിന്റ്‌സ് എന്ന നാലുനിലക്കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ്‌സ് എന്ന കടയ്ക്കാണ് രാത്രി 7.30 യോടെ തീ പിടിച്ചത്. കടയ്ക്ക് ഉള്ളില്‍ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ വിഫലമായി. വെല്‍ഡിങ് പണിനടന്നിരുന്ന താഴത്തെ നിലയില്‍ നിന്നുംതീപ്പൊരി പടര്‍ന്നുവെന്നാണ് നിഗമനം.

നാലു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജീവനക്കാരന്‍ ചിറമുക്ക് സ്വദേശി നിസാമുദീന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിച്ച് നാല് നിലയുളള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്തോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.

പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മന്ത്രി ജി ആര്‍ അനില്‍, ജില്ലാ കലക്ടര്‍, റൂറല്‍ എസ് പി എന്നിവര്‍ സ്ഥലത്തെത്തിയാണ്രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.10 ലേറെ ഫയര്‍ യൂണിററുകള്‍ മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. . അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം തടഞ്ഞു. 3 വനിതകള്‍ ആറു പേര്‍ കയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ഇറങ്ങിയോടിയപ്പോള്‍ നിസാമുദീന്‍ മൂന്നാം നിലയില്‍ കുടുങ്ങി പോകുകയായിരുന്നു.