കൈയും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചു; യുവാവിന്റെ ദുരൂഹമരണത്തില്‍ 12 പേര്‍ അറസ്റ്റില്‍

മലപ്പുറം മമ്പാട് യുവാവിന്റെ ദുരൂഹമരണത്തില്‍ 12 പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശിയായ മുജീബ് റഹ്‌മാന്‍ ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണിലായിരുന്നു മൃതദേഹം.

മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളിയാഴ്ച ഇയാളുടെ ഭാര്യയ്ക്ക് കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ ലഭിച്ചിരുന്നു. കടയിലെ ജീവനക്കാരാണ് ഫോട്ടോ അയച്ചത്. പൊലീസില്‍ ഏല്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടയിലാണ് മുജീബ് മരിച്ചത്.

ടെക്സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 12 പേരെയാണ് പൊലീസ് അറസറ്റ് ചെയ്തിരിക്കുന്നത്. തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആളായിരുന്നു മുജീബ്. പിന്നീട് ജോലി ആവശ്യത്തിനായി 1.5 ലക്ഷം രൂപയ്ക്ക് കമ്പി വാങ്ങിയിരുന്നു. ഇതിനുള്ള പണം കടമെടുത്തതാണ്. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.