ഹലാല്‍ ശര്‍ക്കര വിവാദം; ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പട്ടു. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിയ്ക്കവെയാണ് കോടതി വിശദീകരണം തേടിയത്.

ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ.ജെ.ആര്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

മറ്റ് മതസ്ഥരുടെ മുദ്ര പതിപ്പിച്ചിട്ടുള്ള ആഹാരസാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദം. പ്രസാദ നിര്‍മ്മാണത്തിനായി ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കരയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ കുറ്റമാണ് എന്നും ഹര്‍ജിയില്‍ ആരോപിച്ചട്ടുണ്ട്.

ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള പ്രസാദം വിതരണം ചെയ്യുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ഉപയോഗിച്ച ചില ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമേ ഹലാല്‍ മുദ്ര ഉണ്ടായിരുന്നുള്ളൂ എന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയരിയ്ക്കുന്നത്. ഇവ കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. അറേബ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നതിനാലാണ് പാക്കറ്റുകളില്‍ ഹലാല്‍ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. പ്രസാദം നിര്‍മ്മിയ്ക്കുന്നതിന് മികച്ച ഗുണനിലവാരമുള്ള ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം കോടതിയെ അറിയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴില്‍ കൃത്യമായ പരിശോധന നടത്തിയാണ് ശര്‍ക്കര അയക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.