നിവേദ്യം അശുദ്ധമാകും; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട് മാറി നില്‍ക്കാന്‍ തന്ത്രി പറഞ്ഞെന്ന് പരാതി

നിവേദ്യം അശുദ്ധമാകുമെന്ന് പറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിനോട് മാറി നില്‍ക്കാന്‍ തന്ത്രി പറഞ്ഞതായി പരാതി. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറി നില്‍ക്കാന്‍ പറഞ്ഞതെന്നും ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ചെയര്‍മാനും തമ്മില്‍ വാഗ്വാദം നടന്നെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങി നില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു അതേതുടര്‍ന്ന് ചടങ്ങിന് ശേഷം തന്നെ മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതു കൊണ്ടാണ് മാറി നില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി. അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്‍മാന്‍ തിരിച്ചു ചോദിച്ചു. ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ ആരോപിച്ചു.

ഭരണസമിതി അംഗം കെ.കെ രാമചന്ദ്രന്‍,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശങ്കുണ്ണിരാജ് എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.