നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ ഗൺമാൻ അടക്കം അഞ്ച് പൊലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യുക.
കേസിൽ ഇവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തും. എഡിജിപി എം ആർ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതിൽ കേസെടുക്കുന്നതും പരിഗണനയിലുണ്ട്.
നിലവിൽ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ എസ്‌ഐടി തലവൻ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങൾ ധരിപ്പിച്ചത്. എസ്‌ഐടിയുടെ നടപടി ശുപാർശാ റിപ്പോർട്ട് ഉടൻ തന്നെ ഡിജിപിക്ക് കൈമാറും.
അതേസമയം, ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് മുമ്പാകെ സന്ദീപും അനിൽകുമാറും മുൻകൂർ ജാമ്യാപേക്ഷ നൽകി. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങൾ ചെയ്തതെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ലോക്കൽ പൊലീസിന്റെ അഭാവത്തിൽ ഇടപെടേണ്ടി വന്നുവെന്നും പ്രതിഷേധം നിയന്ത്രിക്കാൻ മതിയായ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും ഗൺമാന്മാർ പറഞ്ഞു.