ദളിത് ബാലന്‍ വാഴയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍; കേസിന്റെ നിജസ്ഥിതി പരാതിക്കാരിയെ അറിയിക്കാൻ നിർദേശം

കൊല്ലം ഏരൂരില്‍ ദളിത് ബാലനെ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഗവര്‍ണറുടെ ഇടപെടല്‍. കേസിന്‍റെ സത്യാവസ്ഥ അന്വേഷിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസിന്‍റെ വിവരങ്ങള്‍ പൊലീസ് മറച്ചു വെയ്ക്കുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ സമയം തേടി.

കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20- നാണ് ദളിത് ബാലനെ വാഴയുടെ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ തൂങ്ങിമരണമെന്ന് കാണിച്ച് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.

രാവിലെ ആറരയോടെയാണ് വിജീഷിനെ വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി താഴെ മുട്ട് കുത്തി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവത്തില് ഏഴ് മാസത്തിനിപ്പുറം പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹൈക്കോടതി ഇടപെടലുമുണ്ടായിട്ടുണ്ട്.