സര്‍ക്കാര്‍ നിര്‍ദേശം തള്ളി; നാളെ വിരമിക്കുന്ന എംജി വിസിക്ക് പുനര്‍നിയമനം നല്‍കാതെ ഗവര്‍ണര്‍; മൂന്നംഗ പാനല്‍ ആവശ്യപ്പെട്ടു; വീണ്ടും പോര്

കോട്ടയം എംജി സര്‍വകലാശാല വിസി ഡോ.സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍. പുതിയ വിസി തിരഞ്ഞെടുപ്പിന് ആവശ്യമായ മൂന്നംഗ പാനല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. ഡോ.സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവന്റെ നിര്‍ദേശം. നാളെ വിരമിക്കുന്ന വിസിക്ക് തുടര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. . പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് സാബു തോമസ്.

സാബു തോമസിന് പുനര്‍ നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിലപാട് എടുത്തിരുന്നു. . ചട്ടവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പാരിതോഷികമായാണ് സര്‍ക്കാര്‍ സാബു തോമസിന് പുനര്‍ നിയമനം നല്‍കുന്നതെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നിയമനം അസാധുവായതിനാല്‍ ഗവര്‍ണര്‍ പിരിച്ചുവിടല്‍നോട്ടീസ് നല്‍കിയിരിക്കുന്ന എംജി യൂണിവേഴ്സിറ്റി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കുകയോ നിയമന കാലാവധി നീട്ടി നല്‍കുകയോ വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണ്. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

സര്‍വകലാശാലയുടെ നാക്ക് അംഗീകാരത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായതുകൊണ്ട് നിലവിലെ വിസി തുടരേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്താണ് പുനര്‍നിയമനശുപാര്‍ശ എന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മുന്‍മന്ത്രി കെ. ടി. ജലീല്‍ തോറ്റ 125 ബി.ടെക് വിദ്യാര്‍ത്ഥികളെ അദാലത്തിലൂടെ മോഡറേഷന്‍ മാര്‍ക്ക് നല്‍കി കൂട്ടത്തോടെ വിജയിപ്പിക്കുന്നതിനുള്‍പ്പടെ ചട്ടവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന് പാരിതോഷികമായാണ് സര്‍ക്കാര്‍ സാബു തോമസിന് പുനര്‍ നിയമനം നല്‍കുവാന്‍ താല്പര്യപ്പെടുന്നതെന്നും സമിതി ആരോപിച്ചു.

മേയ് 27-ന് സാബു തോമസ് വിരമിക്കുന്നതോടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളുടെ തലപ്പത്ത് വിസിമാര്‍ ഇന്‍ചാര്‍ജ്കാരാവും. സര്‍വകലാശാലകളില്‍ ഇന്‍ചാര്‍ജ് വിസിമാരും കോളേജുകളില്‍ ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍മാരും തുടരുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.