കോതമംഗലം പള്ളിത്തര്‍ക്കം: സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ എത്തിയെങ്കിലും പിഴവുകള്‍ തിരുത്തിയെത്തിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിലില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസില്‍ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ശാസിച്ചിരുന്നു. കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തപക്ഷം കളക്ടറെ ജയിലില്‍ അടച്ച് കോടതിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ പറഞ്ഞു.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ സുഹാസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ആയിരുന്നു നിര്‍ദ്ദേശം.