സ്വർണക്കടത്ത് കേസ്: യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നതർക്ക് പങ്ക്,‌ അധികൃതരെ ചോദ്യം ചെയ്യാൻ കേന്ദ്ര അനുമതിയില്ലെന്ന് എന്‍.ഐ.എ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍ഐഎ. സ്വർണക്കടത്തിലെ ഗൂഢാലോചന പൂർണമായി പുറത്തു കൊണ്ടുവരാൻ വിദേശത്തും അന്വേഷണം അനിവാര്യമാണെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പിഎസ് സരിത്, കെ ടി റമീസ് അടക്കമുളളവരുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും വന്‍ സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട വിശാലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയാണ് പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായി വിതരണം ചെയ്ത ഈ സ്വര്‍ണം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്നതും പ്രതികള്‍ക്ക് വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്നതുമായിരുന്നു. തീവ്രവാദ ഫണ്ടിംഗിന് കടത്ത് ഉപയോഗിക്കപ്പെട്ടേക്കാമെന്ന വാദവും എന്‍ഐഎ ആവര്‍ത്തിക്കുന്നു.

കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ നേരത്തെയും എൻഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. അതിനാലാണ്‌  ഈ ആവശ്യം ആവർത്തിച്ചത്‌. വിദേശത്തുള്ള പ്രധാന പ്രതിയെ നാട്ടിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. രണ്ടര മാസം കഴിഞ്ഞിട്ടും ഇതിനായി നോട്ടീസ്‌ അയച്ച്‌  അനുമതിക്കായി കാത്തിരിക്കുകയാണിപ്പോഴും. പ്രതികളായ ഫൈസൽ ഫരീദ്‌, റബിൻസ്‌, സിദ്ദിഖുൽ അക്‌ബർ, അഹമ്മദ്‌ കുട്ടി എന്നിവരാണ്‌ യുഎഇയിലുള്ളത്‌. ഇവർക്കെതിരെ  ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ വിട്ടുകിട്ടാൻ ഇന്റർപോൾ മുഖേന ബ്ലൂനോട്ടീസ്‌ പുറപ്പെടുവിക്കാനുള്ള നടപടിയെടുത്തതായും റിപ്പോർട്ടിൽ  പറയുന്നു.

സമുഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചന നടന്നത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഇലക്ടോണിക് ഉപകരണങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളുണ്ട്. തിരുവനന്തപുരത്തെ സി ഡാക് ഓഫീസില്‍ സൈബര്‍ ഫൊറന്‍സിക് അനാലിസിസിനായി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്നയുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികളില്‍ നിന്നും വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്.

യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നേരത്തെയുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരെയും ഡിജിറ്റലായി ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.