സ്വർണക്കടത്ത്; അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണം, ഇ.ഡിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചനയാണെന്നാണ് ഇ.ഡി ഹർജിയിൽ ആരോപിക്കുന്നത്.സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം വെറും പ്രഹസനം ആയിരുന്നുവെന്നും, ആരോപണ വിധേയരായ ഇ.ഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും, ഈ സാഹചര്യത്തിൽ എഫ്‌ ഐ ആർ റദ്ദാക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്താലിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ഇ.ഡി ഉദ്യോഗസ്ഥരുടെ മൊഴി പോലും എടുക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഒരു ഉദ്യോഗസ്ഥനും നിര്‍ബന്ധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വസ്തുത പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ഇ.ഡിയുടെ നിലപാട്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനമായിരുന്നു എന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.