ഇഞ്ചിക്കൃഷിക്ക് അതിർത്തി കടന്നു; മലയാളി കർഷകരുടെ ദേഹത്ത് കർണാടക ചാപ്പ കുത്തിയെന്ന് പരാതി

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അതിർത്തി കടന്ന കർഷകരുടെ ദേഹത്ത് കർണാടക അധികൃതർ ചാപ്പ കുത്തിയതായി പരാതി.

ബാവലി ചെക് പോസ്റ്റിൽ വെച്ചാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം അധികൃതർ സീൽ പതിപ്പിച്ചത്.

വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളിൽ സീൽ പതിപ്പിച്ച് കടത്തി വിടുന്നത്. അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇത് നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് ചാപ്പയടിച്ച് വിടുന്നതെന്നാണ് വിവരം.

ചാപ്പ കുത്തിയ സംഭവത്തിൽ സർക്കാർ ഇടപെടൽ അഭ്യർത്ഥിച്ച് മാനന്തവാടി എംഎൽഎ, ഒ.ആർ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കർഷകർ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

മനുഷ്യ ശരീരത്തിൽ ചാപ്പയടിക്കുന്നത് ശ്രദ്ധയിൽ പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.