കോവളത്ത് വിദേശ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍

കോവളത്ത് ലാത്വയന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും . 2018 മാര്‍ച്ച് നാലിനാണ് കോവളത്തെത്തിയ ലാത്‌വിയന്‍ യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്‍കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന ഉമേഷിനും ഉദയകുമാറിനും മയക്ക് മരുന്ന് കച്ചവടവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോവളത്തെത്തുന്നു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഇവര്‍ മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. അതിനെ ശേഷം വിദേശ യുവതികളെ ഇവര്‍ പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഉമേഷും ഉദയകുമറും അറസ്റ്റിലായത്.

മുപ്പത് സാക്ഷികള്‍ ഉണ്ടായിരുന്ന ഈ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. എന്നാല്‍ യുവതിയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശി കല ഇത് കൊലപാതകമാണെന്ന് തന്നെ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.