മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം, കാർക്കശ്യത്തോടെ സുപ്രീം കോടതി; റിവ്യൂ ഹർജികൾ തള്ളി

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് നിർമ്മാതാക്കൾ നൽകിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹർജികളിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.അഞ്ചു ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കളാണ് സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജികൾ നൽകിയത്.

മരട് നഗരസഭാതിർത്തിയിലെ അഞ്ചു ഫ്ലാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയിരുന്നത്. ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി കോടതി അന്ന് തള്ളിയിരുന്നു. അന്ന് ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത്തെറിക്കുകയായിരുന്നു.

കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്ന് അടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ അന്ന് ഉത്തരവിറക്കിയത്.

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.