സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി 

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി.  വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ശബരിമല,ലൈഫ് മിഷന്‍,ദുരിതാശ്വാസനിധി എന്നിവക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കർശന ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദൈനംദിന ചെലവുകൾ ആയ വേയ്സ് ആന്റ് മീൻസ് ഉൾപ്പെടെയുള്ള ബില്ലുകൾ മാറരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. 31 ഇനങ്ങൾക്കാണ് നിയന്ത്രണത്തിൽ ഇളവ് നൽകിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള ചെലവുകൾ, ലൈഫ് പദ്ധതിയുടെ വിഹിതം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മരുന്നുകളുടെ ബില്ലുകൾ, മണ്ണെണ്ണ സബ്സിഡി, ലോട്ടറിയുടെ സമ്മാനം എന്നിവക്കാണ് നിയന്ത്രണത്തിൽ ഇളവുള്ളത്. ഇവ ഒഴികെ ഒരു ബില്ലുകളും മാറി നൽകരുതെന്ന് കർശന നിർദ്ദേശമാണ് ട്രഷറി ഡയറക്ടർ എല്ലാ ട്രഷറി ഓഫീസർമാർക്കും അയച്ച ഉത്തരവിൽ ഉള്ളത്.

സർക്കാർ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന് ഭാഗമായാണ് ആണ് ട്രഷറി പ്രവർത്തനത്തിന് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രളയ പുനർ നിർമ്മാണത്തിനായി ലോകബാങ്ക് നൽകിയ വായ്പയിൽ നിന്ന് ഇന്ന് ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിച്ചതായി ധനമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയിൽ സൂചന നൽകിയിരുന്നു.

ഇതിനെതിരായ പ്രതിപക്ഷ വിമർശത്തിന്റെ പശ്ചാത്തലത്തിൽ ലോകബാങ്ക് വായ്പ റീബിൽഡ് കേരള ഇൻഷ്യേറ്റീവ് നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് ചെലവഴിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ പുതിയ തീരുമാനം ട്രഷറി നിയന്ത്രണത്തിന് അതിന് കാരണമായെന്നും എന്നും സൂചനയുണ്ട്.