മയക്കുമരുന്ന് ,സന്ദേശം വന്നത് ബ്രസീലില്‍ നിന്ന്; കൈമാറ്റത്തിന് പദ്ധതിയിട്ടത് കൊച്ചിയിലെ ഹോട്ടലില്‍

കൊക്കയിനുമായി പിടിയിലായ ഫിലിപ്പൈന്‍സ് യുവതി മയക്കുമരുന്ന് കൈമാറാന്‍ നിശ്ചയിച്ചത് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണെന്ന് വിവരം. ഇതിനായി പ്രസിഡന്‍സി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. നിര്‍ദേശങ്ങളനുസരിച്ച് മയക്കുമരുന്ന് ഇടനിലക്കാര്‍ക്ക് കൈമാറാനാണ് താന്‍ എത്തിയതെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഹോട്ടല്‍ മുറി ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് സംഘം പരിശോധിച്ചുവരികയാണ്.

ബ്രസീലില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചത്. മയക്കുമരുന്ന് കൈമാറ്റത്തിനായി ബ്രസീലില്‍ നിന്നും അയച്ച സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. സാവോപോളോയില്‍ നിന്ന് യാത്ര തുടങ്ങിയ യുവതി മസ്‌കറ്റ് വഴി കൊച്ചിയിലെത്തുകയായിരുന്നു. ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും യുവതി പറഞ്ഞു.

ഇന്നലെയാണ് ഫിലിപ്പൈന്‍സ് സ്വദേശിയായ ജൊഹാനയില്‍ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് നാലെമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്‌നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെടുത്തത്.