ഫാത്തിമ ലത്തീഫിന്റെ മരണം; ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രേമചന്ദ്രന്‍, കനിമൊഴി ലോക്‌സഭയില്‍

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. ശൂന്യവേളയില്‍ കേരളത്തില്‍ നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ എം.പി കനിമൊഴി എന്നിവരാണ് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്.

ഐഐടിയെ തകര്‍ക്കാനുള്ള ശ്രമം രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുവെന്നും ചൂണ്ടാക്കാണി അധികൃതര്‍ നല്‍കിയ പരാതി നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രേമചന്ദ്രന്‍ സഭയില്‍ പറഞ്ഞു. ഐ.ഐ.ടിയിലെ മരണം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണണം. കഴിഞ്ഞ 10 വര്‍ഷത്തിനെടെ ഇതുവരേ 52 പേര്‍ ആത്മഹത്യ ചെയ്തു. 72 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു.

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് തള്ളിയ സ്പീക്കര്‍ ശൂന്യവേളയില്‍ സമയം അനുവദിക്കുകയായിരുന്നു. എ.എം ആരിഫ് എം.പി പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.