ഫാത്തിമ ലത്തീഫിന്റെ മരണം: മരണത്തിന് കാരണക്കാരനായ അദ്ധ്യാപകന്‍ രക്ഷപ്പെടരുതെന്ന് പിതാവ്, തമിഴ്‌നാട് മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തി

ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരണവുമായി ബന്ധപ്പെട്ട് കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പൊലീസ് മേധാവിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് ലത്തീഫ് രംഗത്ത് വന്നിട്ടുണ്ട്. ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന് വീഴ്ച പറ്റിയതായി അദ്ദേഹം ആരോപിച്ചു. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിനൊപ്പം വച്ചില്ലെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ലെന്നും ലത്തീഫ് ആരോപിച്ചു.

ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ലത്തീഫ് ഡി.ജി.പിയെ കണ്ടു. വൈകാതെ മുഖ്യമന്ത്രിയെ കാണുമെന്നും മദ്രാസ് ഐ.ഐ.ടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.

Read more

ഇതിനിടെ, ഫാത്തിമ ലത്തീഫയുടെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് തമിഴ്‌നാട് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള നിയമസഭയില്‍ അറിയിച്ചു. എം നൗഷാദിന്റെ സബ്മിഷന്, മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.