ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസ്: പ്രതികരിക്കാതെ ബെഹ്‌റ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി.പി സെന്‍കുമാറിന്റെ പരാതിയെ തുടര്‍ന്ന് കള്ളക്കേസ് ചുമത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തം. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ്‌കുമാര്‍, കലാപ്രേമി ബ്യൂറോ ചീഫ് കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇപ്പോഴും സെന്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയാണെന്നും റഷീദ് പറയുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാതെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഒഴിഞ്ഞു മാറി. പോലീസിനും മുന്‍ ഡി.ജി.പിയും പരാതിക്കാരനുമായ സെന്‍കുമാറിനുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

കേസിന്റെ തുടര്‍ നടപടികള്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുമെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ പ്രതികരണം.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് സെന്‍കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിച്ചത്.

തുടര്‍ന്ന് സെന്‍കുമാറിനൊപ്പമെത്തിയവര്‍ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവില്‍ റഷീദ് പരാതി നല്‍കിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.

പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ പി ജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാതി. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.