എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം.

അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അണക്കെട്ടുകളില്‍ നിന്ന് വളരെ നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലും ശക്തമായ മഴയില്‍ എത്തുന്ന പെയ്ത്തുവെള്ളം കൂടി ആവുമ്പോള്‍ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read more

മഴക്കെടുതിയോടനുബന്ധിച്ച് 20 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്നത്. 6,285 ആള്‍ക്കാരാണ് പ്രസ്തുത ക്യാമ്പുകളില്‍ താമസിച്ചു വരുന്നത്.