എറണാകുളം സി.ഐയെ കാണാതായതില്‍ ദുരൂഹത, ഭാര്യയ്ക്ക് സുഖമില്ലെന്ന സന്ദേശം ബന്ധുവിന് അയച്ചിട്ടുണ്ടെന്ന് പൊലീസ്

കെഎസ്ഇബി വിജിലന്‍സില്‍ ജോലിചെയ്യുന്ന പൊലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോട് നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഭാര്യക്ക് സുഖമില്ലെന്ന് ബന്ധുവിന് വാട്‌സ് ആപ്പ് സന്ദേശമയച്ചതായും പൊലീസ് പറയുന്നു.

ഭാര്യക്കൊപ്പം ഉറങ്ങാന്‍ കിടന്ന നവാസിനെ കാണാനില്ലെന്ന് പറഞ്ഞ് വ്യാഴാഴ്ചയാണ് ഭാര്യ പരാതി നല്‍കിയത്. യാത്ര പോവുകയാണെന്ന് കത്തെഴുതി വെച്ചിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടും ഉണ്ട്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. സിം കാര്‍ഡ് മാറ്റിയിട്ടതിനാല്‍ കണ്ടെത്താനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂന്നു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 10,000 രൂപയോളം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പൊലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു.